ബമാകോ: മാലിയിൽ സൈനിക ഭരണകൂടത്തിനു കനത്ത പ്രഹരമേൽപ്പിച്ച് നടന്ന ഭീകരാക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.
2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്. ജെഎൻഐഎമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്എൽഎയും സംയുക്തമായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. വടക്കൻ നഗരമായ കിടാൽ തുവാരെഗ് വിമതർ പൂർണമായും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പ്രധാന നഗരങ്ങൾ പിടിച്ചടക്കുന്നതിലുപരി സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വിമാനത്താവളത്തിനു സമീപമുള്ള സെനു ജില്ലയിലും സൈനിക താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
മാലിയിലെ അക്രമ സംഭവങ്ങളെ ഐക്യരാഷ്ട്രസംഘടന ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും യൂറോപ്യൻ യൂണിയനും ശക്തമായി അപലപിച്ചു. സാഹേൽ മേഖലയിലെ ഭീകരവാദം നേരിടാൻ രാജ്യാന്തര പിന്തുണ അത്യാവശ്യമാണെന്ന് യുഎൻ വക്താവ് വ്യക്തമാക്കി. ഫ്രാൻസുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന മാലിയിലെ സൈനിക ഭരണകൂടത്തിനു, പ്രതിരോധ മന്ത്രിയുടെ അപ്രതീക്ഷിത വിയോഗം വലിയ തിരിച്ചടിയാണ്.





