കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരില്‍ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയതില്‍ തര്‍ക്കം. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടില്‍ രാത്രി കാലത്ത് പുരുഷ പൊലീസുകാര്‍ കയറി തിരച്ചില്‍ നടത്തിയതിന് പിന്നാലെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞദിവസം തിരുവള്ളുര്‍ സ്വദേശി യുസഫ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിരുവള്ളൂര്‍ സ്വദേശി സിദ്ദീഖിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുണ്ടായിരുന്നെങ്കിലും നവജാതശിശുവും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുമടങ്ങുന്ന വീട്ടിലേക്ക് രാത്രികാലത്ത് ഒരു കൂട്ടം പുരുഷ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പരിശോധനയ്ക്ക് ശേഷം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദീഖിന്റെ വീട്ടിലെ അലമാരയിലും മറ്റും പരിശോധന നടത്തി. ഇതിനിടെ സിദ്ദീഖിന്റെ ഭാര്യയോടും വനിതാ പൊലീസ് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ‘പ്രതിയെ പിടിക്കാന്‍ വന്നതാണ്, കോടതിയില്‍ പോയി പറഞ്ഞോ, നിന്റെ ഭര്‍ത്താവ് എന്താണ് പോയത്’, തുടങ്ങിയ രീതിയിലാണ് പൊലീസ് ഉദ്യോഗസ്ഥ വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് പറയുന്നത്. മാത്രവുമല്ല, അലമാരയിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയെന്ന് തിരച്ചിലിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസിനോട് ആരോപിക്കുകയും കേസ് കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
അതേസമയം സംഭവത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ പ്രതികരണവുമായി രംഗത്തെത്തി. സിദ്ദീഖിൻ്റെ വീട്ടിൽ പൊലീസ് നരനായാട്ട് നടത്തിയെന്നും പൊലീസ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നും പ്രവീൺ കുമാർ പറഞ്ഞു. റെയ്ഡിന് എത്തിയ മുഴുവൻ പൊലീസുകാർക്ക് നേരെയും നടപടി എടുക്കണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.





