കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

0
72

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫർമാൻ.

പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം.

ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിനെ സമീപിക്കുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി.

കാമുകനൊപ്പം പോകണമെന്ന നിലപാടിലായിരുന്നു പെൺകുട്ടി. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചു. മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.