അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
10

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ, പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 78.27 ശതമാനം പോളിങ് എന്ന കണക്കാണ് വീണ്ടും പുറത്ത് വിട്ടത്.

പോളിങ് ശതമാനം പുറത്തുവിടാത്തതിനെ ചൊല്ലി വിവാദം ഉടലെടുക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സീലോട് കൂടിയാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റൽ, ഹോം വോട്ടുകളുടെ കണക്ക് തന്നെയാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവിടാതിരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ആകെ വോട്ട് ചെയ്തത് 1,35,068 ഉദ്യോഗസ്ഥരാണ്. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തത് തിരുവനന്തപുരം (15,007) ജില്ലയിലാണ്. ഏറ്റവും കുറവ് ഉദ്യോഗസ്ഥർ വോട്ട് ചെയ്തത് വയനാട് (3298) ജില്ലയിലും. കഴിഞ്ഞ മാസം 31 മുതൽ ഏപ്രിൽ 8 വരെയുള്ള കണക്കാണിത്. കമ്മീഷന്റെ കണക്ക് പ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. 9,932 ഉദ്യോഗസ്ഥർ വോട്ട് ചെയ്തോ എന്നത് അവ്യക്തമാണ്.

കണക്ക് പുറത്ത് വിടാത്തതിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് എത്തിയിരുന്നു. കണക്കുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെങ്കിൽ ഈ കണക്കുകൾ അടിയന്തരമായി പുറത്തുവിടണമെന്നായിരുന്നു ആവശ്യം.