‘ഇന്ത്യൻ നഴ്സിനെ ആന്റി’ എന്ന് വിളിച്ചു; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വാറ്റ്ഫോർഡ്: ഇന്ത്യൻ വംശജയായ നഴ്സിനെ ‘ആന്റി’ എന്ന് വിളിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ട്രൈബ്യൂണൽ. ഇൽഡ എസ്റ്റീവ്സ് (61) നൽകിയ പരാതിയിലാണ് നടപടി. നിര്‍ത്താൻ ആവശ്യപ്പെട്ടിട്ടും ആവർത്തിച്ച് ‘ആന്റി’ എന്ന് സ്റ്റാഫ് നഴ്സ് ചാൾസ് ഒപ്പോങ്ങ് എന്ന് വിളിച്ചതായിട്ടാണ് ഇൽഡ പരാതി നൽകിയത്. വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് 1,425.15 പൗണ്ട് (1.76 ലക്ഷം രൂപ) നൽകാനാണ് ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്.

2023 ജൂണിനും സെപ്റ്റംബറിനും ഇടയിൽ സ്റ്റാഫ് നഴ്സ് ചാൾസ് ഒപ്പോങ്ങ് പല തവണ ‘ആന്റി’ എന്ന് വിളിച്ചു. ‘ആന്റി’ എന്ന് വിളിക്കരുതെന്നും പകരം തന്റെ പേര് വിളിക്കണമെന്നുമാണ് ഇൽഡ ആവശ്യപ്പെട്ടത്. എന്നാൽ ചാൾസ് ഇത് അവഗണിക്കുകയായിരുന്നു.

ഘാനയിലെ സംസ്കാരത്തിൽ ‘ആന്റി’ ഒരു മാന്യമായ പദമാണെങ്കിലും, ഇൽഡയ്ക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നതിനാൽ അത് നിന്ദ്യമായി തോന്നുകയും മോശമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായിട്ടാണ് ട്രൈബ്യൂണൽ വിലയിരുത്തിയത്.

പരാമർശങ്ങൾ തമാശയായി ഉദ്ദേശിച്ചതാണെങ്കിലും അത് ദോഷം വരുത്തിയതായി ജഡ്ജിമാർ നിരീക്ഷിച്ചു. അതിനാൽ, അവർ ഇൽഡയ്ക്ക് അനുകൂലമായി വിധി പറയുകയും വികാരങ്ങൾക്ക് മുറിവേൽപ്പിച്ചതിന് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.

വംശീയ വിവേചനം, വേതന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ചില അവകാശവാദങ്ങൾ നിരസിച്ചതായും റിപ്പോർട്ടുണ്ട്. പൊതുതാൽപര്യം മുൻനിർത്തി കേസ് സ്വകാര്യമായി സൂക്ഷിക്കണമെന്ന അവരുടെ അഭ്യർഥനയും ട്രൈബ്യൂണൽ തള്ളിക്കളഞ്ഞു.