“ദീപിക പോലെ നാണംകെട്ട വേറൊരു പത്രമില്ല, ചില മെത്രാന്മാര്‍ പറയുന്നത് പോക്രിത്തരം”; പി.സി. ജോർജ്

കോട്ടയം: ദീപിക പത്രത്തിനും സഭാ നേതൃത്വത്തിനും എതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ്. ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നത്. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോർജ് വിമർശിച്ചു.

ചില മെത്രാന്മാർ പോക്രിത്തരം പറയുകയാണ്. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടാകില്ലെന്നും പി.സി ജോർജ് വിമർശിച്ചു. ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ടെന്നും പി.സി. ജോർജ് വ്യക്തമാക്കി. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണ്. അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ് എന്നും പി.സി. ജോർജ് പറഞ്ഞു.

വിദേശത്ത് നിന്നും സ്വീകരിക്കുന്ന പണത്തിൻ്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പം എന്നും പി.സി ജോർജ് ചോദിച്ചു. അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ് അർഥം. അമിത് ഷാ ഇടപെട്ട് മെത്രാൻമാരോട് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും മെത്രാന്മാർ യുഡിഎഫിനു വേണ്ടി കുരക്കുകയാണ് എന്നും പി.സി. ജോർജ് പറഞ്ഞു.

വിദേശത്തുനിന്ന് പണം വാങ്ങുന്ന ആരാണെങ്കിലും കണക്ക് കാണിക്കണം. കണക്ക് കാണിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകണം. അത് പിണറായി വിജയൻ ആണെങ്കിലും നടപടി ഉണ്ടാകുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.