കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോഷണം; സ്റ്റോര്‍ റൂമിലെ ട്രോഫികളും മൊമന്റോകളും നഷ്ടമായി

ഭോപ്പാല്‍: മധ്യപ്രദേശിലെ കായികമന്ത്രി വിശ്വാസ് സാരംഗിന്റെ ഔദ്യോഗിക വസതിയില്‍ മോഷണം നടന്നതായി പരാതി. വീട്ടിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ട്രോഫികളും മൊമന്റോകളും നഷ്ടമായി. മന്ത്രി വീട്ടിലുണ്ടായിരുന്നപ്പോഴാണ് മോഷണമുണ്ടായത്. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് 74-ാം നമ്പര്‍ ബംഗ്ലാവില്‍ സംഭവിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടിനും മൂന്നിനുമിടയിലാണ് മോഷണം ഉണ്ടായതെന്നാണ് കരുതുന്നത്. ഏപ്രില്‍ മൂന്നിന് സ്റ്റോര്‍ റൂമിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തത് സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വിഐപി മേഖലയാണെങ്കിലും മന്ത്രിയുടെ വസതിയിലെ സ്റ്റോര്‍ റൂം സിസിടിവി നിരീക്ഷണത്തിലായിരുന്നില്ല.

മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ സക്സേന നല്‍കിയ പരാതിയില്‍ ടിടി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വസതിക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് ഇന്‍ ചാര്‍ജ് ഗൗരവ് സിംഗ് ദോഹര്‍ പറഞ്ഞു.