95 രാജ്യങ്ങൾ ഇന്ധന വില കൂട്ടി; ഇന്ത്യ എത്രനാള്‍ പ്രതിസന്ധി നേരിടും

ഹോര്‍മുസിലെ ഞെരുക്കവും എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെ നടക്കുന്ന ആക്രമണവും കൂട്ടുന്നത് ഇന്ധനവിലയാണ്. 95 രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍വില കൂട്ടിക്കഴിഞ്ഞു.  പ്രീമിയം പെട്രോളിന് വില കൂട്ടിയും പാചകവാതകവില്‍പന നിയന്ത്രിച്ചും  ഇന്ത്യ എത്രനാള്‍ പ്രതിസന്ധി നേരിടുമെന്നതാണ് ചോദ്യം. 

നെതര്‍ലന്‍ഡ്സിലും ഡെന്‍മാര്‍ക്കിലും ഒരു ലീറ്റര്‍ പെട്രോളിന് വില 220 രൂപയിലേറെയായി. യുദ്ധം തുടങ്ങിയ അമേരിക്കയില്‍ തന്നെ ഒരു ഗാലന് 360 രൂപയോളം കൂടി. കലിഫോണിയയില്‍ ലീറ്ററിന് വില 137 രൂപയാണ്. ക്ഷാമം നേരിടാന്‍ ശ്രീലങ്ക പ്രവൃത്തിദിനങ്ങള്‍ നാലായി ചുരുക്കി. ഹോർമുസ് കടലിടുക്കിലെ ഉപരോധം ലോകത്തിൻ്റെ ഇന്ധന ലഭ്യതയെ സാരമായി ബാധിച്ചു.

കംബോഡിയയില്‍ 67 ശതമാനവും  വിയറ്റ്നാമില്‍ 49 ശതമാനവും  നൈജീരിയയില്‍ 35 ശതമാനവും വില കൂടി. പാക്കിസ്ഥാനില്‍ ജനം ശരിക്കും വലയുകയാണ്. 1500 രൂപയുടെ ബസ് ടിക്കറ്റിന് ഇപ്പോള്‍ 2500 രൂപ നല്‍കണം. 

ക്രൂഡ് ഓയിൽ സംഭരണവും റഷ്യൻ ഓയിൽ ഇറക്കുമതിയിലൂടെയും ഇന്ത്യ വില കൂട്ടാതെ പിടിച്ചുനില്‍ക്കുകയാണ്. അതേസമയം,  ലോകവിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നു.  മധ്യപൂർവദേശത്തെ ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 49 ലക്ഷം ബാരലാണ് കുറഞ്ഞത്. ഖത്തര്‍ പ്രകൃതിവാതക ഉല്‍പാദനവും നിര്‍ത്തിവച്ചു.  ഹോർമുസ് കടലിടുക്കുവഴിയുള്ള ഗതാഗതം നിലച്ചനിലയിലാണ്. 

11 കപ്പലുകൾ ആക്രമിക്കപ്പെട്ടു. വളരെ കുറച്ച് എണ്ണ ടാങ്കറുകൾക്ക് മാത്രമാണ് കടലിടുക്കിലൂടെ സഞ്ചരിക്കാനായത്. ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന സുരക്ഷ നല്‍കുമെന്നുള്ള ട്രംപിന്റെ ഉറപ്പ് കപ്പല്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ വിശ്വാസത്തിലെടുത്തിട്ടുമില്ല.