കാബൂൾ: പാക്കിസ്ഥാൻ സൈന്യം ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ പറഞ്ഞു.
അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയെയും തങ്ങൾ ലക്ഷ്യം വച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ആക്രമണം നടന്നത്. അതിർത്തിയിൽ ഇരുപക്ഷവും വെടിവയ്പ്പ് നടത്തുകയും അഫ്ഗാനിസ്ഥാനിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്.
‘‘പാക്കിസ്ഥാൻ സൈനിക ഭരണകൂടം അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രിയെ ലക്ഷ്യമിടുകയും ചെയ്തു. ചികിത്സയിലായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടു’’–താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.





