സഊദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ‌ സര്‍വീസ് നടത്തും.

∙ ഇന്‍ഡിഗോ: ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

∙ സ്പൈസ്ജെറ്റ്: ഇന്ന് 14 സർവീസ് നടത്തും. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും.

∙ എമിറേറ്റ്സ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സർവീസ് നടത്തും. ദുബായിൽ നിന്ന് ആകെ 100 സർവീസുകൾ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

∙ ആകാശ എയർ: മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സർവീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 7 വരെയുണ്ടാകില്ല.

∙ റദ്ദാക്കിയത് 2,300ലേറെ ഫ്ലൈറ്റുകള്‍

സംഘർഷം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ 2,300ലേറെ വിമാനസർവീസുകൾ മുടങ്ങിയെന്നാണ് വിവരം. ഇതിൽ 1,700ലേറെ സർവീസുകൾ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്. ഏകദേശം 2.93 ലക്ഷം യാത്രക്കാരെ വ്യോമപ്രതിസന്ധി ബാധിച്ചുവെന്നാണ് കണക്ക്. 15,000ലേറെപ്പേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി. ഇന്നലെ‌ (മാര്‍ച്ച് 7) മാത്രം 281 വിമാനസര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.