ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യവ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി. യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ മോസ്കോ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമ്മിപ്പിച്ചു.





