“ഇത് നിങ്ങളുടെ യുദ്ധമല്ല, ചർച്ചകൾക്കിടെയുള്ള ആക്രമണം അംഗീകരിക്കാൻ കഴിയില്ല”; യുദ്ധത്തിൽ യുഎസ് ഇടപെടരുതെന്ന് ഒമാൻ

0
14

ഇറാനുമേൽ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ യുഎസിന് മുന്നറിയിപ്പുമായി ഒമാൻ. നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടയിൽ നടത്തുന്ന ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഈ യുദ്ധത്തിൽ യുഎസ് ഇടപെടരുതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദി ആവശ്യപ്പെട്ടു. ഈ യുദ്ധം യുഎസിന്റേതല്ല‌. ചർച്ചകൾക്ക് ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചിരുന്ന ആളാണ് ബദർ അൽ-ബുസൈദി.

“ഞാൻ നിരാശനാണ്. സജീവവും ഗൗരവമേറിയതുമായ ചർച്ചകൾ വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. യുഎസിന്റെ താൽപ്പര്യങ്ങൾക്കോ ​​ആഗോള സമാധാനത്തിന്റെ ലക്ഷ്യത്തിനോ ഇത് ഗുണം ചെയ്യുന്നില്ല. കഷ്ടപ്പെടുന്ന നിരപരാധികൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. കൂടുതൽ കുഴപ്പങ്ങളിൽ വീഴരുതെന്ന് ഞാൻ അമേരിക്കയോട് അഭ്യർഥിക്കുന്നു. ഇത് നിങ്ങളുടെ യുദ്ധമല്ല”, ബദർ അൽ-ബുസൈദി എക്സിൽ കുറിച്ചു.

അതേസമയം ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തി. ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു. യുഎഇ, ബഹ്റൈന്, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്നും രാജ്യങ്ങൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സൗദി അറേബ്യ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

യുഎസിന്റെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസിന്റെ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടും ഇറാന്‍റെ മിസൈലാക്രമണം ഉണ്ടായി. ലോകത്തെ രണ്ട് വലിയ ശക്തികളായ ചൈനയും റഷ്യയും ഇറാനെ പിന്തുണക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി.