ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം

0
3

കൊച്ചി: ഹണിട്രാപ്പിൽപ്പെടുത്തി ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തും.

സഫ്ന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പറവൂർ സ്വദേശി സഫ്ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 

കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളെയാണു സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു.

മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്നു ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി. യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ അധികം പണമില്ലാതിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.