എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് മൂന്നാം വാരം എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. മെയ് 22ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന ഹയർസെക്കണ്ടറി പരീക്ഷാ ഫലം മേയ് 25ന് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

4,17,497 വിദ്യാർത്ഥികൾ ആണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ദുബായിലെ 633 പേർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. യുഎഇയിലെ പരീക്ഷകൾ റദ്ദാക്കി. ഇവർക്ക് എസ്എസ്എൽസി മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും മാനദണ്ഡമാക്കി മാർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഒന്നാം വർഷ തിയറി പരീക്ഷാ മാർക്ക്, തുടർ മൂല്യനിർണയം, പ്രാക്ടിക്കൽ ഇവ ചേർത്ത് രണ്ടാം വർഷ ഫലം പ്രസിദ്ധീകരിക്കും. തൃപ്തരല്ലാത്തവർക്ക് സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതാം. കാസർഗോഡ് സിബിഎസ്ഇ ഫലം തടഞ്ഞുവെച്ച സംഭവത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്, അവധി എന്നിവ മൂലം ഇന്നാണ് മൂല്യനിർണയം ആരംഭിച്ചതെന്ന് വി. ശിവൻകുട്ടി അറിയിച്ചു.

ഈ വർഷം അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതൽ സ്‌കൂൾ അഡ്മിഷൻ ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും സ്കൂൾ മെയിൻ്റനൻസ് മെയ് 30നകം പൂർത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കും.

ഇൻ്റേണൽ മാർക്ക് നൽകുന്നതിൽ പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അവധിക്കാലത്ത് ട്യൂഷൻ ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ വളരെ മോശമാണ്, ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ തൊഴിൽ എടുക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.