മക്ക: റമസാനെ വരവേൽക്കാൻ മക്ക, മദീന ഹറം പള്ളികൾ ഒരുങ്ങി. തീർഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി മതകാര്യവിഭാമാണ് പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. വിശ്വാസികളുടെ തിരക്കു കണക്കിലെടുത്ത് മക്കയിൽ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂർണമായി തുറന്നുകൊടുത്തു.
ഹറം പള്ളിയുടെ മുറ്റങ്ങളിലെ ഇഫ്താർ വിതരണം നിയന്ത്രിക്കാൻ ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ സംവിധാനവും ഏർപ്പെടുത്തി. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ മതപരമായ മാർഗനിർദേശങ്ങൾ നൽകാൻ കൂടുതൽ വിവർത്തകരെയും മനാറ റോബട്ട് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളും സജ്ജമാക്കിയിട്ടുണ്ട്.
റമസാനിൽ ഹറം പള്ളികളിൽ ഇരുന്ന് രാത്രിയിലും പ്രാർഥന തുടരാൻ (ഇഅ്തികാഫ്) ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും അഭ്യർഥിച്ചു. മദീനയിൽ തീർഥാടകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസും പാർക്കിങ് നിയന്ത്രിക്കാൻ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ രീതിയും നടപ്പിലാക്കിയിട്ടുണ്ട്.
ബാങ്കു വിളിക്കു മാത്രമേ പുറത്തെ സ്പീക്കറുകൾ ഉപയോഗിക്കാവൂ എന്നും കർശന നിർദേശം നൽകി. നമസ്കാരം പള്ളിക്കുള്ളിലെ സ്പീക്കറുകൾ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
