“അടികൊള്ളാന്‍ പിന്നാക്കക്കാര്‍ അധികാരത്തിലേറാന്‍ മറ്റുള്ളവര്‍; മുസ്ലീം ലീഗ് പറ്റാവുന്നിടത്തെല്ലാം കയറിക്കൂടി”; യോഗനാദത്തില്‍ വെള്ളാപ്പള്ളി

0
7

കൊച്ചി: ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ലെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാര പങ്കാളിത്തം ഔദാര്യമല്ലെന്നും യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചു നിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്ന് വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു. ഇതില്‍ കൊള്ളലാഭമുണ്ടാക്കിയത് ന്യൂനപക്ഷ സംഘടിത മതങ്ങളാണെന്നും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു.

അധികാര സ്ഥാനങ്ങളില്‍ ഇല്ലെങ്കില്‍ ഒരു സമുദായത്തിനും സാമൂഹികമായും സാമ്പത്തികമായും വ്യവസായപരമായും വിദ്യാഭ്യാസപരമായും ഉയരാന്‍ സാധിക്കില്ലെന്നതാണ് പരമാര്‍ഥം എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവര്‍ക്കുള്‍പ്പെടെ സമുദായചിന്തയില്ല. ഈഴവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷ ജനങ്ങള്‍ തമ്മില്‍ തല്ലി നശിക്കുകയാണ്.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം. ഇല്ലെങ്കില്‍ ചോദിച്ച് വാങ്ങണം. അധികാര പങ്കാളിത്തത്തില്‍ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നവര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കണം. പ്രതികരിച്ചില്ലെങ്കില്‍ തുടച്ചുനീക്കപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമേ ഉണ്ടായിരുന്നുള്ളു. കെപിസിസി പ്രസിഡന്റ് ഈഴവനായിരുന്നിട്ട് കൂടി അത്തരമൊരു ദുരവസ്ഥയുണ്ടായി. ഏത് രാഷ്ട്രീയ പാര്‍ട്ടി എടുത്താലും കൊല്ലാനും കൊല്ലപ്പെടുവാനും കല്ലെറിയാനും ലാത്തി ചാര്‍ജുകള്‍ ഏറ്റുവാങ്ങാനും കൊടിയേന്താനും സമരം ചെയ്യാനും നിരാഹാരം കിടക്കാനും ഈഴവനും പുലയനും ധീവരനും വിശ്വകര്‍മജനും ശാലിയനും വേണം.

പക്ഷേ അധികാര കസേരകളുടെ കാര്യം വരുമ്പോള്‍ അവര്‍ പടിക്ക് പുറത്താണ്. മതവും സമുദായവും പറഞ്ഞ് പദവികള്‍ വിലപേശി വാങ്ങുന്നവര്‍ വിശുദ്ധന്മാരും നീതിയുടെ പേരില്‍ നക്കാപ്പിച്ച വല്ലതും ചോദിക്കാന്‍ ചെല്ലുന്നവന്‍ ജാതിവാദിയും വര്‍ഗീയവാാദിയുമാകുന്ന മധുരമനോജ്ഞ കേരളഭൂമിയിലാണ് നാം ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

മുസ്ലീം ലീഗിനെതിരെയും ശക്തമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. പിന്നാക്കക്കാര്‍ അടികൊള്ളാനും അധികാരത്തിലേറാന്‍ മറ്റുള്ളവര്‍ എന്ന നിലയാണ്. മുസ്ലീം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടയതൊന്നും പോരെന്ന നിലപാടാണ് മുസ്ലീം ലീഗിന്. ഇപ്പോള്‍ പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു. ഭൂരിപക്ഷം സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവന, ഈ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.