പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതി മരിച്ച നിലയിൽ. പ്രതികളിൽ ഒരാളായ കിഴക്കേ അട്ടപ്പള്ളം സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 19ന് കേസിൽ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. കേസിലെ ആറാം പ്രതിയായ വിനോദ്‌കുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.
പാലക്കാട് എസ്.സി-എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. വിചാരണ കോടതിയെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമർശിക്കുയും ചെയ്തിരുന്നു. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തൽ. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഡിസംബർ 17നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. വാളയാർ അട്ടപ്പള്ളത്ത് ഡിസംബർ 17 നായിരുന്നു ഛത്തീസ്ഗഡ് സ്വദേശി റാം നാരായണൻ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷ്ടാവ് എന്നാരോപിച്ചാണ് അതിക്രൂരമായി ആക്രമിച്ചത്.
മർദനത്തിൽ ചോര ഛർദ്ദിച്ച് മണിക്കൂറുകളോളം തെരുവിൽ കിടന്ന റാം നാരായണനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മർദനത്തിൽ പങ്കാളികളായ എട്ട് പേരെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ 20 പേരെ പ്രതിയാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി പ്രതികൾക്ക് ജാമ്യം അനുവജദിച്ചത്.
പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പിന്നാലെ പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു.
മുഖത്തും വയറിനും മര്‍ദനമേറ്റു. വാരിയെല്ല് ഒടിഞ്ഞതും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം ഗോപകുമാർ, വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്
