സ്കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡർ’; സംയുക്ത പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും

0
8

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ റോഡ് സേഫ്റ്റി കേഡർ എന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.ബി. ഗണേഷ് കുമാറും. വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു സ്കൂളിൽ നിന്ന് 30 കുട്ടികൾ പദ്ധതിയുടെ ഭാഗമാകും. 8,9, പ്ലസ് വൺ കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തുക എന്ന് മന്ത്രി അറിയിച്ചു. സുരക്ഷിതമായ റോഡ് – ഗതാഗത അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്നതാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യം.

റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന സർക്കാർ നയത്തിൻ്റെ അടിസ്ഥാനത്തിൽ റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കുകയാണ്. സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് മന്ത്രിമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ വെച്ച് നടക്കും. താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കും.

ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന. വരാനിരിക്കുന്ന അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ സംസ്ഥാനവ്യാപകമായി പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.