ഭ്രൂണം മാറി നിക്ഷേപിച്ചു; മകൾക്ക് ജനിതക ബന്ധമില്ലെന്ന് കണ്ടെത്തൽ; കേസ്

0
31

ഫ്ലോറിഡ: ഫ്ലോറിഡയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു. ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി സെന്റർ ഓഫ് ഒർലാൻഡോ’യ്ക്കെതിരെ പരാതി നൽകിയത്.

2025 ഡിസംബറിൽ ജനിച്ച മകൾ ഷിയയുടെ ശാരീരിക സവിശേഷതകളിൽ മാറ്റം കണ്ടതിനെത്തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബിൽ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. വെളുത്ത വർഗക്കാരായ (Caucasian) ദമ്പതികൾക്ക് ജനിച്ച കുട്ടി മറ്റൊരു വംശത്തിൽപ്പെട്ടതായിരുന്നു.

തങ്ങളുടെ യഥാർഥ ഭ്രൂണം ആർക്കാണ് ലഭിച്ചതെന്നും, ഇപ്പോൾ തങ്ങൾ വളർത്തുന്ന കുട്ടിയുടെ യഥാർഥ മാതാപിതാക്കൾ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ദമ്പതികൾ.അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ക്ലിനിക്ക് അറിയിച്ചെങ്കിലും, കൂടുതൽ വിവരങ്ങൾ നൽകാൻ അവർ തയ്യാറാകുന്നില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു. കുട്ടിയെ അളവറ്റ രീതിയിൽ സ്നേഹിക്കുന്നുണ്ടെങ്കിലും, കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തുക എന്നത് തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ടിഫാനി ഫേസ്ബുക്കിൽ കുറിച്ചു.