കൊച്ചി: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകൻ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. സംസ്കാരം നാളെ നടക്കും. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് സ്റ്റീഫൻ.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലാണ് സ്റ്റീഫൻ ജനിച്ചത്. പിന്നീട് കുടുംബ വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം പിന്നീട് നക്സലിസത്തിലേക്ക് തിരിയുകയായിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.
ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസംഗകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.നക്സൽ പ്രവർത്തനങ്ങളേയും, പ്രവർത്തകരേയും പ്രസ്ഥാനത്തേയും വിമർശനാത്മകമായി വിലയിരുത്തി സ്റ്റീഫൻ രചിച്ച “വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ” ഏറെ ചർച്ചയായിരുന്നു.





