കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും.
പദ്മകുമാറിനെ കൂടാതെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
അതേസമയം, ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ഇന്നലെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്.
എന്നാൽ സ്വർണ്ണക്കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല.
