‘ഫ്ലൈ91’; കേരളത്തില്‍ സര്‍വീസ് ആരംഭിക്കുന്നു, മലയാളി ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണിത്

0
132

ന്യൂഡല്‍ഹി: മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ വിമാനക്കമ്പനിയായ ‘ഫ്ലൈ91’ (Fly91) കേരളത്തില്‍ സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതല്‍ കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയില്‍ കമ്പനി പ്രതിദിന സര്‍വീസ് നടത്തും. കൊച്ചിക്ക് പിന്നാലെ കണ്ണൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത് കമ്പനിയുടെ സജീവ പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു.

മലയാളിയായ കുന്നംകുളത്തു വേരുകളുള്ള മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ 2024-ലാണ് ഗോവ ആസ്ഥാനമായി ഫ്ലൈ91 പ്രവര്‍ത്തനം തുടങ്ങിയത്. 72 പേര്‍ക്ക് സഞ്ചരിക്കാവുന്ന എടിആര്‍ 72-600 ടര്‍ബോപ്രോപ് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

രാവിലെ 9.30-ന് അഗത്തിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.50-ന് കൊച്ചിയിലെത്തും. തിരികെ 11.20-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 12.45-ന് അഗത്തിയിലെത്തും.

നിലവില്‍ മൂന്ന് വിമാനങ്ങളുപയോഗിച്ച് പുണെ, ഹൈദരാബാദ്, ബെംഗളൂരു അടക്കം എട്ട് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രതിമാസം 600 സര്‍വീസുകള്‍ കമ്പനി നടത്തുന്നുണ്ട്. ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം 2025 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ഫ്ലൈ91 സേവനം ഉപയോഗപ്പെടുത്തിയത്. 2024-ല്‍ ഇത് 1.27 ലക്ഷമായിരുന്നു.

ഭാവിയില്‍ ഹുബ്ബള്ളി, രാജ്മുണ്ഡ്രി, വിജയവാഡ, നന്ദേഡ് തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ മുന്നൂറിലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്