ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തു; രണ്ട് യുവാക്കളെ നടുറോഡില്‍ അടിച്ചു കൊലപ്പെടുത്തി

0
9

തിരുവള്ളൂര്‍: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നടു റോഡില്‍ രണ്ട് യുവാക്കളെ അടിച്ച് കൊലപ്പെടുത്തി. ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തിരുപ്പതി-ചെന്നൈ ദേശീയ പാതയില്‍ ഒണ്ടിയക്കുപ്പത്താണ് ക്രൂര സഭവം.ഒണ്ടിക്കുപ്പം സ്വദേശികളായ പാര്‍ത്ഥിപന്‍, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അമിതവേഗത്തില്‍ ബൈക്കോടിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മൂന്നുപേരെയും റോഡിലിട്ട് കല്ലുകൊണ്ടും വടികൊണ്ടും മര്‍ദിച്ചു. യുവാക്കള്‍ ബോധരഹിതരായപ്പോള്‍ പ്രതികള്‍ തിരികെ പോയി. പോലിസെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടുവെന്ന് മനസിലായത്. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ കേശവമൂര്‍ത്തിയെ തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. ഒണ്ടിക്കുപ്പം സ്വദേശികളായ ജവഹര്‍,വിനോദ്കുമാര്‍,ജ്യോതിഷ്,നീലകണ്ഠന്‍ എന്നിവരാണ് പിടിയിലായത്. സംഭവസമയം ഇവര്‍ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു. അമിത വേഗത്തില്‍ ബൈക്കോടിച്ചത് ചോദ്യം ചെയ്ത ദേഷ്യത്തില്‍ മര്‍ദിയ്ക്കുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കി. അറസ്റ്റ് ചെയ്യാന്‍ പൊലിസെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെ വീണ് രണ്ട് പ്രതികള്‍ക്ക് കാലിനും കൈക്കും പരുക്കേറ്റു.