ഓടിച്ചിട്ട് കടിച്ച് തെരുവുനായ; രണ്ട് കുട്ടികൾ അടക്കം എട്ടുപേർക്ക് പരിക്ക്, വീട്ടിലും റോഡിലും നിന്നവർക്ക് കടിയേറ്റു

0
103

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡനും മത്സ്യത്തൊഴിലാളികളും അടക്കം എട്ടുപേർക്കാണ് കടിയേറ്റത്. കടിച്ചത് പേവിഷബാധയേറ്റ നായയാണ് എന്ന് സംശമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ചയാണ് വിഴിഞ്ഞത്തെ വിവിധ ഭാഗങ്ങളിലായി ഉള്ളവർക്ക് കടിയേറ്റത്.

രാവിലെ ഒൻപതരയോടെയാണ് കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മൗസിയയുടെ ഒൻപത് വയസുളള ഇരട്ടക്കുട്ടികളിൽ ഒരാളായ അസിയയെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി നായ കടിച്ചത്. കുട്ടിയുടെ ഇടതുകൈയിലും കാലിലും ആഴത്തിലുളള മുറിവേറ്റ് മാസം തൂങ്ങിയ നിലയിലായി.

വീട്ടിലുണ്ടായിരുന്ന ഇതേ കുട്ടിയുടെ സഹോദരൻ ഓടിപ്പോയതിനാൽ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇതേ വഴിയിൽ താമസിക്കുന്ന ഏഴുവയസുകാരനായ ആദിൽ മുഹമ്മദിന്റെ വലതു കാലിലും തുടയിലുമാണ് നായയുടെ കടിയേറ്റത്. ആഴത്തിൽ മുറിവേറ്റ ഇരുവരെയും വിഴിഞ്ഞം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിശേഷം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

രാവിലെ 11.30-ഓടെയാണ് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് (35) ഇടതുകാലിൽ കടിയേറ്റത്. തുടർന്ന് ഓടിപ്പോയ നായ നേരെ എത്തിയത് വിഴിഞ്ഞം ഹാർബർ റോഡിലായിരുന്നു. അവിടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസികയുടെ (18) വലതുകാലിൽ കടിച്ചുതൂങ്ങി. വീട്ടുകാർ അടിച്ചതോടെയാണ് പിടിവിട്ട് നായ ഓടിപ്പോയത്.

ഇതേ നായ മീൻപിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന മൈദീൻ പിരുമുഹമ്മദിന്റെ (37) ഇടതുകൈയിലെ നടുവിരലിലും കടിച്ചതൂങ്ങി. കടിയേറ്റ ഭാഗത്തേ മാസം അടർന്നുപോയി. മീൻപിടിത്തം കഴിഞ്ഞശേഷം വീട്ടിലെ ഷെഡിൽ ഉറങ്ങുകയായിരുന്ന ഹസനാരുടെ (60) കാലിലും കൈയിലും നായ കടിച്ചു. തൊട്ടടുത്ത വീട്ടിൽ നിൽക്കുകയായിരുന്ന ഇൻസമാം ഹക്കിന്റെ (31) ഇടതുതുടയിലും കടിച്ച് പരിക്കേൽപ്പിച്ചു.

ഇവിടെ നിന്ന് ഓടിപ്പോയ നായ വിഴിഞ്ഞം ഹാർബർ റോഡിലൂടെ നടന്നുവരുകയായിരുന്ന അബുഷൗക്കത്ത്ഖാന്റെ (56) വലതുകാലിൽ കടിച്ചു. നായയുടെ കടിയേറ്റ് പരിക്കേറ്റവർ വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സതേടി. ഇവരെ തുടർചികിത്സക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. വിഴിഞ്ഞം മേഖലയിലെ കല്ലുവെട്ടാൻകുഴി, ഹാർബർറോഡ് എന്നിവിടങ്ങളിലുളള തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ നഗരസഭയുടെ ആരോഗ്യ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.