നാഗ്പുർ: ക്രിസ്മസ് പ്രാർഥനയ്ക്കിടെ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. നാഗ്പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്‌ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു. നാഗ്പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.





