പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

0
145

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയ കാസര്‍കോട് സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റിലായിരുന്നു

കഴിഞ്ഞ ഇരുപതാം തീയതി  വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പതിനാറുകാരിയെ കോഴിക്കോട് ബീച്ചില്‍ വെച്ചാണ് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം ,മുഹമ്മദ് റയീസ് എന്നിവര്‍ പരിചയപ്പെടുന്നത്.

ഭക്ഷണവും  താമസ സൗകര്യവും നല്‍കാമെന്ന് പറഞ്ഞ് ഷമീം, റയീസും പെണ്‍കുട്ടിയെ ഇവരുടെ  സുഹൃത്തുക്കളും പുതുപ്പാടി സ്വദേശികളുമായ മുഹമ്മദ് സാലിഹ്,ഷബീര്‍ അലി എന്നിവരുടെ പന്തീരങ്കാവിലെ ഫ്ലാറ്റിലെത്തിച്ചു. ഇവിടെ വച്ച്  സാലിഹും,ഷബീര്‍ അലിയും ചേര്‍ന്ന് ലഹരി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

22 ന് രാത്രി പെണ്‍കുട്ടിയെ തിരികെ ബീച്ചില്‍ കൊണ്ടു വിട്ട ശേഷം കാസര്‍കോട് സ്വദേശികള്‍ മുങ്ങി. രാത്രി പെട്രോളിങ്ങ് നടത്തുന്ന വനിത പൊലീസ് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹമ്മദ് സാലിഹ്,ഷബീര്‍ അലിയും ഇന്നലെ പിടിയിലായത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സ്വാലിഹെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം ,മുഹമ്മദ് റയീസ് എന്നിവര്‍ അറസ്റ്റിലായത്. ജോലിക്കായി കോഴിക്കോട് എത്തിയ ഇരുവരും സാമ്പത്തിക നേട്ടത്തിനായാണ് പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയതെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .