ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു.
നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസസ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു നന്ദിനി. ഉടൻ പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു.





