കണ്ണൂർ: പാർട്ടി വിട്ടിറങ്ങിയ ജി. സുധാകരനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ്.
മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. മുഖ്യമന്ത്രി വിളിച്ചെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമെന്നും മുഖ്യമന്ത്രി സ്വകാര്യ ചാനലായ ന്യൂസ് മലയാളത്തിന്റെ ക്രോസ് ഫയറിൽ പറഞ്ഞു.
ജി. സുധാകരന്റെ നിലപാട് മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നു. സുധാകരൻ ആലപ്പുഴയിലെ പ്രധാന നേതാവായിരുന്നു. സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമാണ്. ആലപ്പുഴയിലെ പ്രസ്ഥാനത്തിന്റെ വീറ് അവിടെ പ്രകടമാണ്, അവിടെ യാതൊരു ആശങ്കയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മിൽ നിന്ന് ഇത്തരത്തിലുള്ള പുറത്തുപോക്ക് ഒരു പുതിയ രീതിയാണ്. എല്ലാത്തിന്റെയും പിന്നിൽ സ്ഥാനാർഥി ആകണം എന്ന ആഗ്രഹമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സി.സി. മുകുന്ദൻ ഒരു അവസരവാദിയാണ്. പാർട്ടി വിട്ടിറങ്ങിയ സി.സി. മുകുന്ദനും ഐഷാ പോറ്റിയും ടി.കെ. ഗോവിന്ദനുമുൾപ്പെടെയുള്ളവർ കാണിച്ചത് ഏറ്റവും വലിയ വർഗവഞ്ചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പോരാട്ടത്തിന്റെ സമയത്ത് പാർട്ടിയെ തള്ളിപ്പറഞ്ഞു. ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.





