തുടരുന്ന ചാട്ടവാറടിയും പ്രതിഷേധവും: പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ

0
144

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ സ്പോർട്‌സ് സ്റ്റേഡിയത്തിൽ വച്ച് പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ.

മംഗൾ എന്ന് പേരുള്ള വ്യക്തിയെ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 10 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് താലിബാൻ വധിച്ചത്. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പരസ്യമായി വധിക്കപ്പെടുന്ന 12-ാമത്തെ വ്യക്തിയാണ് മംഗൾ.

കേസ് കൃത്യമായും ആവർത്തിച്ചും പരിശോധിച്ചതിന് ശേഷമാണ് ‍കൊലപാതകത്തിനുള്ള പ്രതികാര ശിക്ഷയായി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയിൽ പങ്കെടുക്കാൻ അധികൃതർ തിങ്കളാഴ്ച വ്യാപകമായി പങ്കിട്ട ഔദ്യോഗിക അറിയിപ്പുകളിലൂടെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യത്വരഹിതവും ക്രൂരവും രാജ്യാന്തര നിയമത്തിന് വിരുദ്ധവുമായ ശിക്ഷയാണെന്ന് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചഡ് ബെന്നറ്റ് ചൊവ്വാഴ്ച വിമർശിച്ചു.

പരസ്യ വധശിക്ഷകൾ താലിബാന്റെ ഭരണത്തിൽ പതിവായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറിൽ, ഗർഭിണിയായ ഭാര്യയെയും അവരുടെ ഭർത്താവിനെയും കൊലപ്പെടുത്തിയ അഫ്ഗാൻ പൗരനെ ബാദ്ഗിസ് പ്രവിശ്യയിലെ ഖലാ-ഇ-നൗ സ്പോർട്‌സ് സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് ഇരയുടെ ബന്ധു തന്നെ വധിച്ചിരുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർക്ക് മുന്നിൽ വെച്ച് ഇരയുടെ ബന്ധു പ്രതിക്ക് നേരെ മൂന്ന് തവണയാണ് അന്ന് വെടിയുതിർത്തത്.

മൂന്ന് കോടതികളുടെ അവലോകനത്തിനും താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ അന്തിമ അംഗീകാരത്തിനും ശേഷമാണ് ഇത്തരം ശിക്ഷകൾ നടപ്പാക്കുന്നത്. ഇരയുടെ കുടുംബത്തിന് മാപ്പ് നൽകാനുള്ള അവസരം ഉണ്ടായിരുന്നിട്ടും അവർ ഇസ്​ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കാൻ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയിൽ പറയുന്നു. കൂടാതെ, കഴിഞ്ഞ ഏപ്രിലിൽ ഒരേ ദിവസം മൂന്ന് വ്യത്യസ്ത പ്രവിശ്യകളിലെ സ്പോർട്‌സ് സ്റ്റേഡിയങ്ങളിൽ വച്ച് നാല് പേരെ വധിക്കുകയും ചെയ്തിരുന്നു.

മോഷണം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് താലിബാൻ അധികൃതർ ശാരീരിക ശിക്ഷകൾ – പ്രധാനമായും ചാട്ടവാറടി – ഉപയോഗിക്കുന്നത് തുടരുന്നുണ്ട്. 1996 മുതൽ 2001 വരെ നീണ്ടുനിന്ന താലിബാന്റെ ആദ്യ ഭരണകാലത്ത് പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് സാധാരണമായിരുന്നു, അവയിൽ ഭൂരിഭാഗവും സ്പോർട്‌സ് സ്റ്റേഡിയങ്ങളിലാണ് നടന്നിരുന്നത്.അതേസമയം, പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ താലിബാൻ അധികൃതരോട്  ആവശ്യപ്പെട്ടിട്ടുണ്ട്.