മദീന: സഊദിയിലെ മദീനയ്ക്കു സമീപം ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധനടാങ്കറില്‍ ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 18 പേരും. ഹൈദരാബാദില്‍ നിന്നുള്ള 42 തീര്‍ഥാടകരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ഒരാള്‍ അല്‍ഭുതകരമായി രക്ഷപെട്ടിരുന്നു.
നസീറുദ്ദീന്‍(70), ഭാര്യ അക്തര്‍ ബീഗം(62), മക്കളായ സലാഉദ്ദീന്‍(42), ആമിന(44), റിസ് വാന(38), ഷബാന(40)ഇവരുടെ മക്കള്‍ എന്നിവരടക്കമുള്ള 18 അംഗ കുടുംബമാണ് മരിച്ചത്.
നവംബർ ഒമ്പതിന് ഉംറ തീർഥാടനത്തിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് തന്റെ കുടുംബാംഗങ്ങൾക്ക് വിട നൽകിയ സയ്യിദ് റാഷിദ്, ആ നിമിഷങ്ങൾ തങ്ങളുടെ അവസാനത്തെ ഓർമകളായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. വിദ്യാനഗറിലെ സി.പി.എം മാർക്‌സ് ഭവന് സമീപം താമസിക്കുന്ന വിരമിച്ച റെയിൽവേ ജീവനക്കാരനാണ് റാഷിദ്.
എട്ടു ദിവസം മുമ്പാണ് സംഘം ഉംറയ്ക്കായി പോയത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുമ്പോഴായിരുന്നു തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ടാങ്കറുമായി കൂട്ടിയിടിക്കുകയും തീഗോളമായി മാറിയതും. ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു അപകടസമയം.
