റിയാദ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ സഊദി പ്രോ ലീഗിൽ ഹ്രസ്വകാലത്തേക്ക് കളിപ്പിക്കാനുള്ള വാഗ്ദാനം തള്ളിയതായി റിപ്പോർട്ട്. ഒരു മുതിർന്ന ഒഫിഷ്യൽ ആണ് സഊദി പ്രോ ലീഗിൽ ഹ്രസ്വകാലത്തേക്ക് കളിപ്പിക്കാനുള്ള വാഗ്ദാനം സഊദി അറേബ്യ നിരസിച്ചതായി വെളിപ്പെടുത്തിയത്.
മേജർ ലീഗ് സോക്കർ (എംഎൽഎസ്) സീസൺ നാല് മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുമ്പോൾ സഊദി അറേബ്യയിൽ കളിക്കാൻ അർജന്റീനിയൻ താരത്തെ അനുവദിക്കണമെന്ന നിർദ്ദേശവുമായി മെസ്സിയുടെ ടീം തന്നെ സമീപിച്ചതായി മഹ്ദ് സ്‌പോർട്‌സ് അക്കാദമിയുടെ സിഇഒ അബ്ദുള്ള ഹമ്മദ് ആണ് ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയത്.
“കഴിഞ്ഞ ക്ലബ് വേൾഡ് കപ്പ് സമയത്ത്, മെസ്സിയുടെ ടീം എന്നെ ബന്ധപ്പെടുകയും സഊദി അറേബ്യയിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ചോദിക്കുകയും ചെയ്തു, കാരണം MLS ഏകദേശം നാല് മാസത്തേക്ക് നിർത്തിവെക്കാനിരിക്കുകയായിരുന്നു , മെസ്സി സജീവമായിരിക്കാനും വരാനിരിക്കുന്ന 2026 ലോകകപ്പിനായി സ്വയം തയ്യാറെടുക്കാനും ആഗ്രഹിച്ചു.” ഹമ്മദ് വിശദീകരിച്ചു.
എന്നാൽ, മെസ്സിയുടെ ഈ ഓഫർ താൻ സഊദി കായിക മന്ത്രിയെ അറിയിച്ചതായും അദ്ദേഹം അത് നിരസിച്ചതായും മറ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് വേദിയായി സഊദി പ്രോ ലീഗിനെ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞതായും ഹമ്മദ് കൂട്ടിച്ചേർത്തു.
