‘ഗർഭംധരിക്കാൻ പുരുഷനെ വേണം, 25 ലക്ഷം തരാം’; പരസ്യം കണ്ട് വിളിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി

0
9

പൂനെ: യുവതിയെ ഗർഭം ധരിപ്പിച്ചാൽ പണം ലഭിക്കുമെന്ന വ്യാജേനയുള്ള പരസ്യത്തിൽ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. ഇക്കഴിഞ്ഞ സെപ്തംബറിൽ പൂനെയിലെ കോൺട്രാക്ടറായ യുവാവ് സമൂഹമാധ്യമത്തിൽ കണ്ട വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം.

‘തനിക്ക് ഗർഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നു. അയാൾക്ക് 25 ലക്ഷം രൂപ നൽകും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്‌നമല്ല’ എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി നമ്പറും നൽകിയിരുന്നു.

പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് വിളിക്കുകയായിരുന്നു. പരസ്യം നൽകിയ യുവതിയുടെ സഹായി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ഫോൺ എടുത്തത്. യുവതിയോടൊപ്പം താമസിക്കാൻ കമ്പനിയിൽ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

പിന്നാലെ പല ദിവസങ്ങളിലായി രജിസ്‌ട്രേഷൻ ചാർജ്, ഐഡന്റിറ്റി കാർഡ് ചാർജ്, വെരിഫിക്കേഷൻ, ജിഎസ്ടി, ടിഡിഎസ് എന്നിങ്ങനെ പല ആവശ്യങ്ങൾ പറഞ്ഞ് യുവാവിൽ നിന്നും തട്ടിപ്പുകാർ പണം കൈപ്പറ്റി.

സെപ്തംബർ ആദ്യവാരം മുതൽ ഒക്ടോബർ 23 വരെ 100ലേറെ ചെറിയ ഇടപാടുകളിലൂടെ 11 ലക്ഷം രൂപയാണ് യുവാവിൽനിന്നും സംഘം തട്ടിയത്. ഇടപാടിൽ സംശയം തോന്നിയതോടെ യുവാവ് ചോദ്യം ചെയ്യാൻ തുടങ്ങി. പിന്നാലെ തട്ടിപ്പുകാർ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാനർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുപിഐ ഇടപാടുകളും ഫോൺ നമ്പറും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.