തിരുവനന്തപുരം: ‘മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ക്കും 12.30 നും ഇടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിനു സമീപം മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും ശക്തി കുറഞ്ഞു.
വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അറബിക്കടലിൽ തീവ്ര ന്യൂനമർദം തുടരുകയാണ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട് ഈ ജില്ലകളിൽ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.





