ഗസ്സയില്‍ മിസൈൽമഴ തുപ്പി ഇസ്റാഈൽ, കനത്ത ബോംബിങ്; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

0
174
  • ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അഭയാര്‍തി ക്യാംപുകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി.

ജറൂസലം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍. ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടെ 63 പേര്‍ കൊല്ലപ്പെട്ടു. 24 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അഭയാര്‍തി ക്യാംപുകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ആശുപത്രികള്‍ക്ക് നേരേയും സയണിസ്റ്റ് സേന ആക്രമണം നടത്തി. അല്‍ ശിഫ ആശുപത്രിക്ക് സമീപവും മിസൈല്‍ പതിച്ചു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇസ്‌റാഈല്‍ കരാര്‍ ലംഘിച്ചെന്ന് ഹമാസ്ന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ നടപടിക്ക് പിന്നാലെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്നും ഖസ്സാം പ്രതിനിധി അറിയിച്ചു. ഗസ്സയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ വ്യാജ കഥകള്‍ മെനയുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

രണ്ടു വര്‍ഷത്തെ യുദ്ധം ബാക്കിയാക്കിയ കെട്ടിടാവശിഷ്ട കൂമ്പാരങ്ങള്‍ക്കിടയില്‍നിന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കൂടുതല്‍ സമയവും സന്നാഹങ്ങളും ആവശ്യമാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈലിന്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തടസ്സപ്പെടുത്തുമെന്നും ഇത് ശേഷിക്കുന്ന 13 തടവുകാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബര്‍ 10 നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്‌റാഈലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിഞ്ഞ രമ്ടായിരത്തോളം ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈലും വിട്ടയച്ചു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ചാണ് നിലവില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഗസ്സയില്‍ വന്‍ ആക്രമണം നടത്താന്‍  പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച ഹമാസ് കൈമാറിയ മൃതദേഹ പേടകത്തിലുണ്ടായിരുന്നത് ബന്ദിയുടെ മൃതദേഹമല്ലെന്നും 2023ല്‍  സൈനികര്‍ കണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹ ഭാഗങ്ങളായിരുവെന്നും ആരോപിച്ചാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷമാണ് ആക്രമണ തീരുമാനം പ്രഖ്യാപിച്ചത്. റഫയില്‍ സൈനികര്‍ക്കുനേരെ ഹമാസ് ആക്രമണം നടത്തിയതായും ഇസ്‌റാഈല്‍ ആരോപിച്ചു.