ഡൽഹിയിൽ പോലീസ് എൻകൗണ്ടർ; 4 ഗുണ്ടകളെ വധിച്ചു

0
91

ന്യൂഡൽഹി: വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൽ ബിഹാറിൽ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധമായ ‘സിഗ്മാ ഗാങ്ങി’ൽ പെട്ട നാലു പേരാണ് പൊലീസ് എൻകൗണ്ടറിലൂടെ വധിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ആരോപണം. നേരത്തെ നിരവധി കേസുകളിൽ പ്രതികളായ ഇവർ ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളായിരുന്നു. 

വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പുലർച്ചെ 2.20നായിരുന്നു ഏറ്റുമുട്ടൽ. രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ സംഘം പൊലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിയേറ്റവരെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക് ആയിരുന്നു ‘സിഗ്മാ ഗാങി’ന്റെ നേതാവ്. വർഷങ്ങളായി, ബിഹാറിലുടനീളം കൊള്ളയടിക്കലിലും വാടക കൊലപാതകങ്ങളിലും ഏർപ്പെട്ടിരുന്ന വലിയ ശൃംഖലയായിരുന്നു ‘സിഗ്മാ ഗാങെ’ന്ന് പൊലീസ് പറയുന്നു. രഞ്ജൻ പഥക്കിനെ പിടികൂടുന്നവർക്ക് ബിഹാർ സർക്കാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ സീതാമർഹിയിലും സമീപ ജില്ലകളിലുമായി നടന്ന അഞ്ച് കൊലപാതകങ്ങളിലും ‘സിഗ്മാ ഗാങ്’ പങ്കാളിയായിരുന്നു. സമൂഹമാധ്യമത്തിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും രഞ്ജൻ പൊലീസിനെ നിരന്തരം വെല്ലുവിളിച്ചിരുന്നു. ബിഹാർ പൊലീസിൽ നിന്നും രക്ഷപ്പെടാനാണ് ‘സിഗ്മാ ഗാങ്’ രഞ്ജന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ട്.