കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. നിവേദനം നൽകാനാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ അപേക്ഷിച്ചു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.
ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെച്ചിയ ആളെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ വയോധികനെതിരെ ആക്രോശിച്ച് കൊണ്ട് രംഗത്തെത്തി. ഇതോടെ കരഞ്ഞുകൊണ്ട് വയോധികൻ മാറുകയായിരുന്നു. മുതിർന്ന ബിജെപി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.