ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ധാരണയായത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ വരും ദിവസങ്ങളിലും ചര്‍ച്ച നടത്താന്‍ ഇരു രാജ്യവും സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി ദോഹയില്‍ എത്തിയിരുന്നു. ഖത്തറിന്റേയും തുര്‍ക്കിയുടേയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്.
ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദോഹയില്‍ എത്തിയത്. പാക് ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്, താലിബാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
വിവാദങ്ങൾക്ക് ഒടുവിൽ രാജകീയ പദവി ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ
മറുവശത്തു നിന്നുണ്ടായ ആക്രമണത്തിന് മറുപടി നല്‍കിയതാണെന്നാണ് സംഘര്‍ഷത്തെ കുറിച്ച് ഇരു രാജ്യങ്ങളുടേയും വാദം. അതിര്‍ത്തികളില്‍ ആക്രമണം നടത്തുന്ന ഭീകരവാദികള്‍ക്ക് താലിബാന്‍ അഭയം നല്‍കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചു. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ ഇത് ലംഘിച്ചു എന്നും അഫ്ഗാന്‍ ആരോപിച്ചു.