ബെംഗളൂരു: ബെംഗളൂരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്.
ഉച്ചഭക്ഷണ ഇടവേളയിൽ, ജീവൻ പലതവണ വിളിക്കുകയും ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാന്‍ വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഏഴാം നിലയിലെത്തിയപ്പോൾ ജീവൻ പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. തുടർന്ന് ലിഫ്റ്റിൽ കയറി ആറാം നിലയിൽ ഇറങ്ങി. ആറാം നിലയിൽ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപമെത്തിയപ്പോൾ ജീവൻ വിദ്യാർഥിനിയെ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഒക്ടോബർ 10 നാണ് സംഭവം നടന്നതെന്നാണ് വിവരം.
ആക്രമണത്തിനിടെ ജീവൻ വിദ്യാർഥിനിയുടെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിൽ സൂക്ഷിക്കുകയും പെൺകുട്ടിയുടെ സുഹൃത്ത് വിളിച്ചപ്പോൾ കട്ട് ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പിന്നീട് പെൺകുട്ടി പുറത്തുവന്ന് തന്റെ രണ്ടു സുഹൃത്തുക്കളെ വിവരം അറിയിച്ചു. ജീവൻ പിന്നീട് വിളിച്ച് ഗർഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു.
വിദ്യാർഥിനിയുടെ പരാതിയിൽ ജീവനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിദ്യാർഥിനിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്.