അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി; ആറുമാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ

0
199

ബെംഗളൂരു: യുവഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി അമിത അളവിൽ അനസ്തീസിയ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ കൊലപ്പെടുത്തിയത്. കൃതിക മരിച്ച് ആറുമാസത്തിനു ശേഷമാണു കൊലപാതക വിവരം പുറത്തുവരുന്നത്. കേസിൽ ഡോ. മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റു ചെയ്തു. 

ഡയറക്ടർക്കെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്
ഏപ്രിൽ 21നായിരുന്നു സംഭവം. ചർമരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ  ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൃതികയെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്തിരുന്നു. 

ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും കൃതികയും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇൻജക്‌ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംശയാസ്പദ സാഹചര്യത്തിൽ ഇവിടെ നിന്നു ലഭിച്ചു. കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാംപിളുകളും പരിശോധനക്കയച്ചു. ഇതിൽ നിന്നാണ് പ്രൊപോഫോൾ എന്ന ശക്തിയേറിയ അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

റിപ്പോർട്ടിനെ തുടർന്ന് കൃതികയുടെ രക്ഷിതാക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. അനസ്തീസിയ മരുന്നു നൽകി മരുമകൻ മകളെ കൊലപ്പെടുത്തിയെന്നായിരുന്നു ഇവർ ആരോപിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം തെളിയുകയായിരുന്നു. കൃതികയുടെ മരണം സ്വാഭാവികമെന്നു വരുത്തിത്തീർക്കാൻ മെഡിക്കൽ വിദഗ്ധനായ മഹേന്ദ്രയ്ക്കു സാധിച്ചെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നാണെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഡോ. മഹേന്ദ്രയെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.