ദുബായ്: ഗോൾഡൻ വിസ ഉടമകൾക്കായി പ്രത്യേക കോൺസുലർ സേവനങ്ങൾ ആരംഭിച്ച് യുഎഇ. ആഭ്യന്തരമായും വിദേശത്തുമുള്ള ഗോൾഡൻ വിസ ഉടമകൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ദുബായിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബൽ 2025 സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും ചേർന്ന് സംയുക്തമായി പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ സേവനങ്ങളിൽ വിദേശത്ത് പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ കേടായാൽ ലഭ്യമാക്കുന്ന ഡിജിറ്റൽ റിട്ടേൺ ഡോക്യുമെന്റ്, പ്രത്യേക ഹെൽപ്‌ലൈൻ, വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററിലൂടെ 24 മണിക്കൂറും ലഭ്യമായ അടിയന്തര സഹായം എന്നിവ ഉൾപ്പെടുന്നു. പ്രധാന നയമാറ്റമായി, ഗോൾഡൻ വിസയുടമകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനി മുതൽ യുഎഇ പൗരന്മാർക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാകും. ഇതിൽ വിദേശത്ത് മരണമുണ്ടായാൽ മൃതദേഹത്തിൻ്റെ നാട്ടിലേക്കുള്ള തിരിച്ചുകൊണ്ടുപോകൽ ഉൾപ്പെടും.
പ്രതിഭ, നിക്ഷേപം, നവീകരണം എന്നീ മേഖലകളിൽ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുകയും, രാജ്യത്തിന്റെ പുരോഗതിയിലേക്കും സുസ്ഥിര വികസനത്തിലേക്കും സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഇതെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.