ജയ്സൽമേർ (രാജസ്ഥാൻ): ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രക്കാർ മരിച്ചു. 16 പേർക്കു ഗുരുതര പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേർ ബസിനുള്ളിൽത്തന്നെ മരിച്ചു.
തദ്ദേശവാസികളും ഹൈവേയിലെ യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ജയ്സൽമേർ ജവാഹർ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളലേറ്റവരെ ജോധ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. സൈന്യവും സ്ഥലത്തെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു പൊലീസ് അറിയിച്ചു. ഷോർട് സർക്കീറ്റാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. മുഖ്യമന്ത്രി ഭജൻലാൽ ശർമ സ്ഥലത്തത്തി.
..