കണ്ണൂർ: കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതിൽതുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോൾ ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു മുഹൂർത്തമാണ്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനമേറ്റതിന് പിന്നാലെ വിമർശനമുന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനെയും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനെയും സുരേഷ് ഗോപി പരിഹസിച്ചു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാർ’ പരാമർശം നടത്തിയത്. അവർക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികൾ കൊണ്ടുവരാൻ സദാനന്ദൻ മുൻകൈ എടുക്കുമെന്ന ഭയപ്പാട് അവർക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സദാനന്ദൻ കേരളത്തിലെ പ്രജ്ഞാ സിങ് ഠാക്കൂർ ആണെന്നും സിപിഐഎമ്മുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് കരുതേണ്ടെന്നും എം വി ജയരാജൻ പറഞ്ഞിരുന്നു. കറകളഞ്ഞ ഒരു ആർഎസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതെന്നും സാധാരണയായി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് നോമിനേറ്റ് ചെയ്യാറുള്ളതെന്നുമായിരുന്നു പി ജയരാജന്റെ വിമർശനം.