ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ 6.60 ലക്ഷം തട്ടിയെടുത്തു; വനിതാ ഡോക്ടർ ഹൃദയാഘാതംമൂലം മരിച്ചു

0
196

ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ വനിതാ ഡോക്ടർ സമ്മർദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. നിയമപാലകരെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ഇവരെ 3 ദിവസം തുടർച്ചയായി വിളിച്ചിരുന്നു. 6.60 ലക്ഷം രൂപയും തട്ടിയെടുത്തു. ഹൈദരാബാദിലുള്ള സർക്കാർ ആശുപത്രിയിലെ മുൻ ചീഫ് റസിഡന്റ് മെഡിക്കൽ ഓഫിസറായിരുന്നു വനിത.

സെപ്റ്റംബർ 5 മുതൽ 8 വരെയാണ് തട്ടിപ്പുകാർ ഡോക്ടറെ വിളിച്ചത്. മെസേജിങ് ആപ്പിലൂടെ ബെംഗളൂരു പൊലീസ് എന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. മനുഷ്യക്കടത്ത് കേസിൽ ഡോക്ടറെ പ്രതിയാക്കിയിട്ടുണ്ടെന്ന് അറിയിച്ച തട്ടിപ്പുകാർ ഒരു വ്യാജ എഫ്ഐആറും ഇവരെ കാണിച്ചു. പിന്നീടു തുടർച്ചയായി വി‍ഡിയോ കോൾ വിളിക്കുകയും വ്യാജ അറസ്റ്റ് വാറന്റ് കാട്ടുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർ പണം കൈമാറിയത്.

മരണ ശേഷം ഇവരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച കുടുംബമാണ് തട്ടിപ്പുകാരെക്കുറിച്ച് പൊലീസിൽ അറിയിച്ചത്. അമ്മ മരിച്ചശേഷവും തട്ടിപ്പുകാരുടെ മെസേജുകൾ വന്നിരുന്നതായി മകൻ പറഞ്ഞു. ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഇത്തരം അറസ്റ്റ് ഇല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.