ഭോപ്പാൽ: മധ്യപ്രദേശിൽ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്.
ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായൺ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോൾ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇതോടെയാണ് ഭർത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടിൽ കയറി കട്ടിലിൽ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. തുടർന്ന് വിമലയുടെ സഹായത്തോടെ മൃതദേഹം സാരിയും കയറും കൊണ്ട് കെട്ടി വീടിന് പിന്നിലെ കിണറ്റിൽ കൊണ്ട് തള്ളുകയായിരുന്നു.