രാഹുലിനെതിരായ ലൈംഗിക ആരോപണം; ഇരയോട് സംസാരിച്ച 4 വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കും

0
21

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ, ഇരയോട് ആശയവിനിമയം നടത്തിയിട്ടുള്ള 4 വനിതാ മാധ്യമപ്രവർത്തകരിൽ നിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കും. ഗർഭഛിദ്രം നടത്തിയ ഇരയുമായി മുൻപ് സംസാരിച്ചിട്ടുള്ളവരാണിവർ.

ഇരയിൽ നിന്നു നേരിട്ടു മൊഴിയെടുക്കുന്നതിനു മുന്നോടിയായാണു മാധ്യമപ്രവർത്തകരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടാനൊരുങ്ങുന്നത്. രാഹുലിനെതിരെ കാര്യങ്ങൾ തുറന്നുപറയാനും പറയാതിരിക്കാനും ഇരയുടെ മേൽ പലയിടത്തു നിന്നായി സമ്മർദമുണ്ടെന്നാണു സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.

രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ വിശദാംശങ്ങളും കേസിൽ സ്വീകരിച്ച നടപടികളും നിയമസഭാ സമ്മേളനത്തിനു മുൻപു സ്പീക്കറെ അറിയിക്കും.

ഇതിനിടെ, നിർബന്ധിത ഗർഭഛിദ്രം ആരോപിച്ച് രാഹുലിനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇരയെ നിർബന്ധിത ഗർഭഛിദ്രത്തിനു വിധേയയാക്കിയതിലൂടെ, ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന ഷിന്റോയുടെ പരാതി കമ്മിഷൻ പൊലീസിനു കൈമാറിയിരുന്നു.