കണ്ണൂർ: സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതിൽ കെ.സുധാകരന് കടുത്ത അതൃപ്തി. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും. എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരൻ പറഞ്ഞതായാണ് വിവരം.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവയ്ക്കാനും തീരുമാനമെടുത്തെന്നാണു സൂചന. 11 മണി വരെ കാത്തിരിക്കണമെന്നും പ്രകോപിതരാകരുതെന്നും അണികളോട് സുധാകരൻ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നാണ് വിവരം.
എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സമ്മർദം ശക്തമാക്കിയതിന് പിന്നാലെ സുധാകരൻ തന്നെ കണ്ണൂരിൽ സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിന്നതാണ് സുധാകരന് വിനയായത്. കണ്ണൂരിൽ മുൻ മേയർ ടി.ഒ.മോഹനൻ സ്ഥാനാർഥിയായേക്കും. കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂർപ്രകാശിനും നേതൃത്വം സീറ്റ് നിഷേധിച്ചു. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയായേക്കും.





