‘ബിരിയാണി കഴിച്ച് സന്തോഷത്തോടെയാണ് അവൾ മടങ്ങിയത്, വാട്സാപ് സ്റ്റാറ്റസിലും ഹാപ്പി; അതുല്യ സ്വയം ജീവനൊടുക്കില്ല’

0
8

കൊല്ലം: അതുല്യ ജീവിതം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂവെന്നും മകളെ ഇല്ലാതാക്കിയ സതീഷിനു കടുത്ത ശിക്ഷ നൽകണമെന്നും പിതാവ് രാജശേഖരൻ പിള്ള. എന്താണ് സംഭവിച്ചതെന്ന് അറിയണം. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണം.

ചിരിച്ചു കളിച്ച് ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ സ്വയം ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. 

അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖിലയും പറഞ്ഞു. തലേദിവസവും വീട്ടിൽ വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് പോയത്. എന്തു കാര്യം ഉണ്ടെങ്കിലും തന്നെ വിളിച്ചാണ് പറഞ്ഞിരുന്നത്. ആ തന്നെ ചേച്ചി വിളിച്ചില്ല. ഇവർ തമ്മിൽ ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. മുൻപ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ചേച്ചിയെ അയാൾ അടിച്ചതിന്റെ പാട്  കാണിച്ചിട്ടുണ്ടായിരുന്നു.

ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛൻ ജോലി കഴിഞ്ഞുവരുമ്പോഴേ കുപ്പിയെടുത്ത് വച്ച് കഴിക്കുമെന്ന് കുഞ്ഞു തന്നെ പറയുന്നുണ്ട്. ടച്ചിങ്സൊക്കെ പുള്ളി ഓർഡർ ചെയ്ത് കഴിക്കും. ചേച്ചിയോടും കുഞ്ഞിനോടും എന്ത് ആഹാരം വേണമെന്നു പോലും ചോദിക്കില്ല. അച്ഛനു തന്നോട് സനേഹമുണ്ടായിരുന്നില്ലെന്ന് മകൾ തന്നെ പറഞ്ഞിട്ടുണ്ട്. മകളോട് ഇല്ലാത്ത എന്തു സ്നേഹമാണ് ഭാര്യയോട് കാണിക്കുന്നതെന്നും സഹോദരി പറഞ്ഞു. 

അതേ സമയം, ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മരണത്തിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യം അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കി.

പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു വർഷം പീഡനം സഹിച്ചെന്ന് അതുല്യ വിഡിയോയിൽ പറയുന്നത് കേൾക്കാം.