1,396 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെത്തിയത് ഏഴ് കോടിയിലധികം രൂപയുടെ വസ്തുക്കൾ

0
16

ഭുവനേശ്വര്‍: ഭവനേശ്വറില്‍ നടന്ന വ്യാപക റെയ്ഡില്‍ ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് കോടികള്‍ വിലയുള്ള വസ്തുക്കളും പണവും പിടിച്ചെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിലാണ് ആഡംബര കാറുകളും സ്വര്‍ണാഭരണങ്ങളും കോടിക്കണക്കിന് പണവും പിടിച്ചെടുത്തത്.

റെയ്ഡില്‍ ഒരു പോര്‍ഷെ കയെന്‍, മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി, ബിഎംഡബ്ല്യൂ എക്‌സ് 7, ഓഡി എ3, മിനി കൂപ്പര്‍, ഹോണ്ട ഗോള്‍ഡ് വിങ്, ആഡംബര ബൈക്കുകള്‍ തുടങ്ങി ഏഴ് കോടി രൂപയിലധികം വില വരുന്ന വാഹനങ്ങളാണ് ഇയാളുടെ വീട്ടില്‍ നിന്ന് ഇ ഡി പിടിച്ചെടുത്തത്. ഇത് കൂടാതെ 1.12 കോടി രൂപയുടെ ആഭരണങ്ങള്‍, 13 ലക്ഷം രൂപ, സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില കുറ്റകരമായ രേഖകള്‍ എന്നിവയും കണ്ടെത്തിയിട്ടുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡാഷിന്റെ രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വ്യവസായിയായ ശക്തി രഞ്ജന്‍ ദാഷിന്റെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡിലാണ് ഇത്തരത്തില്‍ കോടികൾ വിലയുള്ള വസ്തുക്കള്‍ കണ്ടെടുത്ത്. ശക്തി രഞ്ജന്റെ വസതിയിലും അന്‍മോള്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അന്‍മോള്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.

മെസ്സേഴ്‌സ് ഇന്ത്യന്‍ ടെക്‌നോമാക് കമ്പനി ലിമിറ്റഡിന്റെ 1,396 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് റെയ്ഡുകള്‍ നടന്നത്.

കേസില്‍ നേരത്തെ 310 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരുന്നത്. ഒഡീഷയില്‍ അന്‍മോള്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടുകളിലേക്ക് ഐടിസിഒഎല്ലും അനുബന്ധ കമ്പനികളും ഏകദേശം 59.80 കോടി രൂപ വക മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.