ജയ്പുര്‍: ശാരീരികപീഡനവും സംശയവും പതിവായതോടെ ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ യുവതി.
ഋഷി ശ്രീവാസ്തവ, മോഹിത് ശര്‍മ എന്നിവരുടെ സഹായത്തോടെ ഭര്‍ത്താവ് മനോജിനെ സന്തോഷ് ദേവി എന്ന യുവതിയാണ് കൊലപ്പെടുത്തിയത്. ക്രൈം വെബ് സീരീസുകൾ പതിവായി കണ്ട പ്രതികൾ പിടിക്കപ്പെടാത്ത വിധത്തില്‍ കൊലപാതകം നടത്തുന്നത് എങ്ങനെയെന്ന് ഗൂഗിളിലും തിരഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മനോജ്. ബെഡ്ഷീറ്റ് ഫാക്ടറി ജീവനക്കാരിയായിരുന്നു സന്തോഷ് ദേവി. ഒപ്പം ജോലിചെയ്തിരുന്ന ഋഷിയുമായി . സന്തോഷ് ദേവി പ്രണയത്തിലായിരുന്നു. ഇതിനുപിന്നാലെ ഈ ബന്ധം സംബന്ധിച്ച് മനോജിനു സംശയമായി. ഋഷിയുടെ സുഹൃത്ത് മോഹിത്തും ഇവര്‍ക്കൊപ്പം കൊലപാതകത്തിൽ പങ്കാളികളായി. തുടര്‍ന്നായിരുന്നു പിടിക്കപ്പെടാതെ കൊലപാതകം ചെയ്യാനുള്ള മാര്‍ഗങ്ങളേക്കുറിച്ച് മൂവരും ഇന്റര്‍നെറ്റില്‍ തിരഞ്ഞത്.
കൊലപ്പെടുത്താനുള്ള പദ്ധതി ആരംഭിച്ചതോടെ മൂവരും പുതിയ സിം കാര്‍ഡുൾ വാങ്ങി. ശനിയാഴ്ച മോഹിത്, മനോജിന്റെ വാഹനം ഇസ്‌കോണ്‍ ക്ഷേത്രത്തിലേക്ക് ഓട്ടംവിളിച്ചു. പത്തുമിനിറ്റിനു ശേഷം ഋഷിയും മോഹിത്തിനൊപ്പം ചേര്‍ന്നു.
ശേഷം വാഹനം ഒറ്റപ്പെട്ട പ്രദേശത്തെത്തിക്കുകയും മനോജിനെ ബെഡ്ഷീറ്റ് മുറിക്കുന്ന കത്രിക ഉപയോഗിച്ചു കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം വസ്ത്രംമാറി സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ സിം കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
കൊലപാതകം നടന്ന പ്രദേശത്ത് സിസിടിവികൾ ഉണ്ടായിരുന്നില്ല. തുടർന്ന് സമീപപ്രദേശത്തുനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ഒരുമാസമായി കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിവരികയായിരുന്നെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.





