തിരുവനന്തപുരം: സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നൽകിയ കത്തു ചോർന്നത് രാഷ്ട്രീയ വിവാദമായി കത്തിപടരുന്നു.
സിപിഎമ്മിലെ പ്രധാന നേതാക്കൾക്കു മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചാണ് വ്യവസായി കത്തു നൽകിയത്. അസംബന്ധമെന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.
മധുരയിൽ ഈ വർഷം നടന്ന പാർട്ടി കോൺഗ്രസിൽ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ രാജേഷ് നൽകിയ മാനനഷ്ട ഹർജിയിലാണ് പിബിക്കുള്ള ഷർഷാദിന്റെ കത്ത് ഇടംപിടിച്ചതും അതുവഴി പുറത്തുവന്നതും. രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിത് ആണ് കത്ത് ചോർത്തിയതെന്ന ഗുരുതര ആരോപണവുമായി ഷർഷാദ് രംഗത്തുവന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.





